ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള്‍ (ബിജെഡി), കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര്‍ ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെഡിയുടെ ദേബി രഞ്ജന്‍ ത്രിപാഠി, സൗവിക് ബിസ്വാള്‍, ചക്രമണി കന്‍ഹാര്‍, സുബാസിനി ജെന, നബ കിഷോര്‍ മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്‍ക്കുപുറമേ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരായ അരബിന്ദ മൊഹപത്ര, സനാതന്‍ മഹാകുദ് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എമാരായ സോഫിയ ഫിര്‍ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ക്കു കോഴപ്പണം കൈമാറാന്‍ ശ്രമിച്ച രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.